ജീവന്റെ രഹസ്യം


എന്റെ ജീവന്റെ രഹസ്യം
ഞാന്‍ നിന്നെയറിയിക്കാം.
പഴയ കഥകളിലെ
ഭൂതത്താന്മാരുടേതുപോലെ
അതു നാലു കിളികളില്‍ കുടിയിരിക്കുന്നു.

ആദ്യത്തേത് ഒരു മയില്‍പ്പൂവന്‍.
കളിക്കളങ്ങളും കാല്‍പ്പന്തുകളും പരിചയമില്ലാത്ത,
നൃത്തം ചെയ്യാനും ചിലങ്കകെട്ടാനും വെമ്പിയ
എന്റെ കാലുകളാണ്‌
ആ മയൂരത്തെ കൊന്നാല്‍
കല്ലായിമാറുക.

രണ്ടാമത്തേത് ഒരു ചെമ്പോത്ത്.
എന്റെ ആഗ്രഹങ്ങളുടെ ചുവപ്പ്‌
കണ്ണിലും ചിറകുകളിലുമേന്തുന്ന
അതിനെ നിഗ്രഹിച്ചാല്‍
മുട്ടുമുതല്‍ അരവരെ ഞാന്‍ ശിലയാവും.

അര മുതല്‍ നെഞ്ചു വരെയുള്ള ജീവന്‍
ഒരു കാക്കയിലാണ് വസിക്കുന്നത്.
ഒട്ടും കള്ളമില്ലാത്ത ജീവനാണത്.
ആരില്‍ നിന്നും വ്യത്യസ്തമല്ലാത്തത്.
ഏറ്റവും സാധാരണമായത്.
വിശന്നാല്‍ കരയുന്നത്.
നിറഞ്ഞാലുറങ്ങുന്നത്.

ഹൃദയവും കൈകളും
കണ്‌ഠവും മുഖവും
ഒരു കുയിലിലാണ്‌ ജീവിക്കുന്നത്.
അനുസ്യൂതം പാടുന്നത്.
കവിതയില്‍ ചേക്കേറുന്നത്.
പുറമേക്കഴകില്ലാത്തത്.
അകമേക്കഴലുള്ളത്.

ഇനി നിനക്ക് ഓരോന്നിനെയായി കൊല്ലാം.

നിന്നിലേക്ക് വീണ്ടും വീണ്ടും
ഞാനോടിയെത്താതിരിക്കാന്‍
മയില്‍പ്പൂവന്റെ കഴുത്തു വെട്ടാം.

നിന്റെ ശരീരത്തെ വീണ്ടും വീണ്ടും
ഞാന്‍ മോഹിക്കാതിരിക്കാന്‍
ചെമ്പോത്തിനെ തീയിലെറിയാം.

നിനക്കു വേണ്ടി ഞാന്‍
ഉപവസിക്കാതിരിക്കാന്‍
കാക്കയെ മണ്ണില്‍ മൂടാം.

നിന്നെക്കുറിച്ച് നിര്‍ത്താതെ കവിതകളെഴുതാതിരിക്കാന്‍,
നിന്നെപ്പറ്റി ഉന്മത്തനായി പാടാതിരിക്കാന്‍,
നിന്നെയോര്‍ത്ത് തുടുക്കാതിരിക്കാന്‍,
ആ പെണ്‍കുയിലിനെ അമ്പെയ്തിടാം.

കാരണം
നിന്നെപ്പോലെതന്നെ ഇതെല്ലാമൊന്ന്
അവസാനിച്ചുകിട്ടാനാണ്‌
എനിക്കുമിഷ്ടം.

2അഭിപ്രായങ്ങള്‍

Filed under ഗദ്യകവിത

ദൂരപ്പുഴ


ഒരു പുഴയെന്‍ വീട്ടീന്നരമൈലകലത്തില്‍.
പേരു ചോദിച്ചിട്ടില്ല.
ആരും പറഞ്ഞു തന്നതുമില്ല.

ചരിത്രത്തില്‍ ചൂര്‍ണ്ണിയും
ചിലപ്പതികാരവും
വെള്ളപ്പൊക്കവും വഞ്ചി-
ത്തുറമുഖനാശവും
പഠിച്ചതാണ്. പരീക്ഷയില്‍
ജയിച്ചതാണ്.

ഭൂശാസ്ത്രത്തില്‍ പെരിയാറ്റിന്‍
നീല ഞരമ്പുകള്‍
ഭംഗിയില്‍ വരച്ചതാണ്. മാര്‍ക്കു
വാങ്ങിച്ചതാണ്.

ആ പുഴയെന്‍ വീട്ടീന്നരമൈലകലത്തില്‍.
പേരു ചോദിച്ചിട്ടില്ല.
ആരും പറഞ്ഞു തന്നതുമില്ല.

ഒരു പുഴയെന്‍ വീട്ടീന്നരമൈലകലത്തില്‍.
കാണാന്‍ പോയിട്ടില്ല.
ആരും കൊണ്ടുപോയതുമില്ല.

കൊച്ചിക്കും തൃശ്ശൂര്‍ക്കും പോകുമ്പോള്‍ മാത്രം ഞാന്‍
ബസ്സിന്റെയുള്ളില്‍ നിന്നലസമായ് നോക്കിടും.
യാത്രയില്‍ ‘പെരിയാറേ..’ ഗാനത്തിന്‍ കുളിരില്‍ ഞാന്‍
ആഴ്‌ന്നുപോയീടും, തന്നത്താന്‍ മറന്നുപോയീടും.

ആ പുഴയെന്‍ വീട്ടീന്നരമൈലകലത്തില്‍.
കാണാന്‍ പോയിട്ടില്ല.
ആരും കൊണ്ടുപോയതുമില്ല.

ഒരു പുഴയെന്‍ വീട്ടീന്നരമൈലകലത്തില്‍.

ഒരിക്കലുമതില്‍ മുങ്ങി നനഞ്ഞതില്ല.
പുഴങ്കരക്കാറ്റിലുണങ്ങിയതുമില്ല.

ഒരു കുമ്പിള്‍ കോരി മുഖം കഴുകീല.
ഒരു തുള്ളി പോലും രുചിച്ചു നോക്കീല.

ഒരു സ്വപ്നത്തില്‍ പോലും ഉറവപൊട്ടീല.
ഒരു കവിതയില്‍ പോലും ഒഴുകിവന്നീല.

ആ പുഴയെന്‍ വീട്ടീന്നരമൈലകലത്തില്‍.
പെരിയാര്‍!
എപ്പോഴുമകലത്താപ്പുഴ.

6അഭിപ്രായങ്ങള്‍

Filed under കവിത, ഗദ്യകവിത

മരങ്ങളും മോഹങ്ങളും


ചില മരങ്ങള്‍ക്കെങ്കിലും മോഹമുണ്ടാകില്ലേ ?
ഒന്നു കുതിച്ചു ചാടാന്‍.
ഭൂമിയുടെ ആഴങ്ങളില്‍ അകപ്പെട്ട് കിടക്കുന്ന
വേരുകള്‍ വലിച്ചൂരിയെടുത്ത്
ഗുരുത്വാകര്‍ഷണത്തെ അതിലംഘിച്ച്
നിലം തൊടാതെ
എവിടെയും ഉറയ്ക്കാതെ
ഊരു ചുറ്റി നടക്കാന്‍.
തുഞ്ചത്തും താഴത്തും കൂടുവച്ചിരിക്കുന്ന
പക്ഷികളെയും അണ്ണാര്‍ക്കണ്ണന്മാരെയും
കുടഞ്ഞെറിഞ്ഞ് സ്വതന്ത്രനാവാന്‍.
തന്നെപ്പോലെയുള്ള മറ്റൊരു മരത്തിന്റെ ചില്ല പിടിച്ച്
ആരാരും കാണാത്ത ഇതുവരെ കേള്‍ക്കാത്ത
ഒരിടത്തെത്തി അവിടെയൊന്നിച്ച് ജീവിക്കാന്‍.
ഇതിനൊന്നും കഴിയാത്തതിന്റെ
വിഷാദം കൊണ്ടാവണം
മരങ്ങള്‍ ഒരിക്കലും ഒന്നും മിണ്ടാത്തത്.

11അഭിപ്രായങ്ങള്‍

Filed under ഗദ്യകവിത

പരാജിതന്റെ ഗാനം


താഴിട്ടു പൂട്ടട്ടെ ഞാനീവാതിലെന്നോമലേ.
അണച്ചു വയ്ക്കട്ടെ ഞാനെന്റെയുള്‍വെളിച്ചങ്ങള്‍.
നീയിനി വരേണ്ടിങ്ങോട്ടെന്നെ നീ വിളിക്കേണ്ട.
നീ വന്നു വിളിച്ചാലും വരില്ല നിന്‍ കൂടെ ഞാന്‍.

ഇതെന്റെ കൂട്. ഞാനിതിലെക്കിളി. എന്റെ
കാല്‍കളെച്ചുറ്റിപ്പിണഞ്ഞൊരു നീള്‍ പൊക്കിള്‍ക്കൊടി.
രക്തബന്ധങ്ങള്‍, നിറവേറ്റണ്ട കര്‍മ്മങ്ങളും
എന്‍ ചിറകോരോന്നിലും കുമിഞ്ഞു കനക്കുന്നു.
ശിരസ്സില്‍, എന്‍ പൂര്‍വ്വികര്‍ ജിവിച്ച ത്യാഗത്തിന്റെ
ചുട്ടുനീറ്റുന്ന പൊന്നിന്‍ കിരീടം ചൂടുന്നു ഞാന്‍.
എന്റെയീണത്തില്‍ ശ്രുതിനിഷ്കര്‍ഷ. എന്‍ വാക്കുകള്‍
താളങ്ങള്‍ക്കകത്തു വീര്‍പ്പുമുട്ടിക്കിടക്കുന്നോര്‍.
എന്‍ മാരിവില്ലും വിണ്ണും ഇന്നുമമ്മതന്‍ ഗര്‍ഭ-
പാത്രത്തിനുള്ളില്‍ മാത്രം വിടര്‍ന്നു വാടീടുന്നു.

ഓമലേ, നിന്നെപ്പൂകാന്‍ നിന്‍ കൂടെയിരുന്നീടാന്‍
എന്റെ ജീവഗാനം നീയൊത്തു പാടുവാനായും
എന്നെ വിട്ടയച്ചീടാന്‍ കരഞ്ഞു പറഞ്ഞിട്ടും
പിടഞ്ഞു കുതിച്ചിട്ടും തളര്‍ന്നിരിയ്ക്കുന്നു ഞാന്‍.
ഇനിയീ തണവുള്ള കറുത്തനിലത്തേയ്ക്കു
തോല്‍വി സമ്മതിച്ചങ്ങു വീണുതാഴുക മാത്രം.
ഇനിയീ ഇരുള്‍മുറി തന്നിലായ് കണ്ണും പൂട്ടി
പക്ഷങ്ങളൊതുക്കീട്ടു നിദ്രകൊള്ളുക മാത്രം.
ഇപ്പതുപതുപ്പുള്ള സുരക്ഷിതത്വത്തിന്നായ്
തീവ്രമാം മോഹങ്ങളെ മറന്നുപോകല്‍ മാത്രം.
ഇനിയീത്തുറുങ്കിതില്‍ മരണം വന്നീടാനായ്
കാത്തിരിക്കുക മാത്രം കാത്തിരിക്കുക മാത്രം.

താഴിട്ടു പൂട്ടുന്നു ഞാനീവാതിലെന്നോമലേ.
അണച്ചു വയ്ക്കുന്നു ഞാനെന്റെയുള്‍വെളിച്ചങ്ങള്‍.
നീയിനി വരേണ്ടിങ്ങോട്ടെന്നെ നീ വിളിക്കേണ്ട.
നീയിനി വരേണ്ടിങ്ങോട്ടെന്നെ നീ വിളിക്കേണ്ട.

1 അഭിപ്രായം

Filed under കവിത

മൌനപ്പുഴ


ഒരു നദിയായ് നിന്‍ മൌനം
നമുക്കു മദ്ധ്യേ.
നിന്റെ ഹൃദയം നദീഗര്‍ഭം.
പ്രവാഹാന്ത്യമെന്നുള്ളം.
ആഴമേറുന്ന
നിത്യം കനത്തു പരക്കുന്നീ
പുഴയില്‍ മുങ്ങിത്താഴുന്നെന്റെ വാക്കുകള്‍,
ഗദ്ഗദങ്ങള്‍, എന്‍ നിശ്വാസങ്ങള്‍.
 
ഇതുവറ്റിയ്ക്കും രാഗവേനല്‍
നീ പടര്‍ത്തേണ്ട.
നിന്‍ കളിപറച്ചിലില്‍
ഇളവേല്ക്കാനേ മോഹം.
നിന്‍പ്രേമപ്പത്തേമാരി
നങ്കൂരമിടേണ്ടെന്നില്‍.
നിന്‍ സൌഹൃദത്തിന്‍
കളിവള്ളമിങ്ങൊഴുക്കുക.
 
 

4അഭിപ്രായങ്ങള്‍

Filed under കവിത

ഒരു സംഭാഷണത്തിന്റെ പകുതി


എന്നൊടോ ? നിനക്കിഷ്ടമെന്നൊടോ ? കള്ളം. കള്ളം.
എന്നെ നീ കളിപ്പിയ്ക്കയാണെന്നു തിട്ടം. തിട്ടം.
 
സത്യമായ് നിനക്കെന്നൊടിഷ്ടമോ ? എന്താണെന്നില്‍
കാണ്മു നീയിഷ്ടപ്പെടത്തക്കതായ് ? ചൊല്ലൂ. ചൊല്ലൂ.
 
ഭംഗിയുണ്ടെന്നോ ? ഹാ, ഹാ. നല്ല കാര്യമായ്. നിന്റെ
വെറും വാക്കിപ്പോള്‍ നിര്‍ത്തൂ. ഭംഗിയില്ലെനിയ്ക്കത്ര.
എന്റെയീ മൂക്കിന്‍തുമ്പു പതിഞ്ഞതല്ലേ ? എന്റെ
പല്ലുകള്‍ പൊന്തീതല്ലേ ? നീണ്ടതല്ലല്ലോ മുഖം ?
എന്റെയീ ദേഹത്തിന്നു പുഷ്ടിയില്ലല്ലോ ? കണ്ടാ-
ലെത്രമേല്‍ സാധാരണം അനാകര്‍ഷകം രൂപം.
 
എന്റെയാകാരം വശ്യമാണെന്നോ ? എന്നോടാരും
പറഞ്ഞിട്ടില്ലീമട്ടിലൊന്നുമേയൊരിക്കലും.
 
എന്റെ കണ്‍കളില്‍ കെടാവിളക്കുണ്ടെന്നോ ? എന്റെ
ചിരിയ്ക്കും മുഖം ഉല്ലാസം പടര്‍ത്താറുണ്ടെന്നോ ?
എന്റെയീ വാചാലമാമുള്‍തുറക്കലും നിന-
ക്കിഷ്ടമാണെന്നോ ? എന്റെ ശബ്ദമിഷ്ടമാണെന്നോ ?
 
എനിക്കു നിന്നോടെന്തു വികാരമെന്നോ ? എന്തു
പറഞ്ഞീടുവന്‍ ? ആകെയുന്മത്തനിപ്പോഴീ ഞാന്‍.
 
പുഞ്ചിരിക്കാതെങ്ങനെ ? തുടുത്തീടാതെങ്ങനെ ?
ഉള്ളിലെഗ്ഗാനത്തിലേക്കാഴ്ന്നു പോവാതെങ്ങനെ ?
 
എന്തു വാസന ചുറ്റും. നിനക്കും തോന്നുന്നില്ലേ ?
ഇത്ര വേഗം പൂത്തുവോ, പ്രേമവും നമുക്കുള്ളില്‍ ?

4അഭിപ്രായങ്ങള്‍

Filed under കവിത

ഭയം


മനസ്സില്‍ എണ്ണമില്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴാണ്,
ഉള്ളിലെ ഓരോ വൈരുദ്ധ്യവും
അതാതിനുവേണ്ടി മാത്രം
നിര്‍ത്താതെ ഒച്ചയെടുക്കുമ്പോഴാണ്,
ഒന്നു പൊട്ടിത്തെറിക്കുവാന്‍ എനിക്ക് തോന്നുക.
ഒരു ചാവേറിനെപ്പോലെ അങ്ങനെ ഒരു നിമിഷം കൊണ്ട്
ഉടലിനെ ചിതറിത്തെറിപ്പിച്ചാല്‍,
എന്റെ മാംസക്കഷണങ്ങള്‍
ഞാന്‍ തീവ്രമായി ആഗ്രഹിച്ച ശരീരങ്ങളെ തേടി
പല ദിശകളില്‍ സ്വയമിഴഞ്ഞു പോകും.
ചോരത്തുള്ളികള്‍,
എനിക്കേറ്റവും പ്രിയപ്പെട്ട ബന്ധുക്കളുടെ
രക്തധമനികളിലേയ്ക്ക് തനിയെ ഒഴുകിച്ചെല്ലും.
ഹൃദയം മാത്രം അവിടെത്തന്നെ ശേഷിക്കും.
എപ്പോഴുമെന്നപോലെ,
ഏതു സ്നേഹത്തിലേയ്ക്ക് തിരിയണമെന്നറിയാതെ,
ഏതു സാന്ത്വനം തേടിപ്പോകണമെന്നറിയാതെ
ചിന്തിച്ച് വലഞ്ഞ്..
 
പ്രേമമോ കാമമോ എന്നെനിയ്ക്കിന്നും തിരിയാത്ത
തീക്ഷ്ണമായ മോഹങ്ങളില്‍ മനസ്സ് എരിയുമ്പോഴാണ്,
ആളിക്കത്തുന്ന തിയ്യിലേയ്ക്ക്
എടുത്തു ചാടുവാന്‍ എനിയ്ക്ക് തോന്നുക.
വേവുന്ന വികാരങ്ങളാല്‍ തീര്‍ത്തമട്ടിലുള്ള
എന്റെയീ ദേഹത്തിന്റെ ഒരംശവും
അഗ്നി ബാക്കിവക്കില്ല എന്ന് തോന്നുന്നു.
 
ഇങ്ങനെയുള്ള ഓരോ ചിന്തയും മരണത്തിലവസാനിക്കുന്നു.
എനിക്ക് മരിക്കാന്‍ ഭയമില്ല.
മരണം എന്നെസ്സംബന്ധിച്ച്
ആശ്വാസം തരുന്ന ഒരു നെടുവീര്‍പ്പാണ്.
ഒരിക്കലും തീരില്ലെന്ന് തോന്നിപ്പിക്കുന്ന
ഈ ജീവിതത്തിനെയാണെനിക്ക് പേടി.
ഓരോ തിരിവിലും കടിക്കുന്ന,
പതുക്കെ വേദനിപ്പിച്ച് കൊല്ലുന്ന വിഷമുള്ള
സര്‍പ്പത്തിനെപ്പോലെയുള്ള,
ഈ ജീവിതത്തിനെയാണെനിക്ക് പേടി.
 

2അഭിപ്രായങ്ങള്‍

Filed under ഗദ്യകവിത